Friday, July 17, 2020

റബ്ബര്‍ ആക്ടിനും മാറ്റമുണ്ടാകണം

ഏത് നിയമവും ആക്ടും കാലാനുസൃതമായ മാറ്റങ്ങൾക്കു അനുസരിച്ചാണ് മുന്നോട്ടു പോകേണ്ടത്. 1947 ൽ നിലവിൽ വന്ന റബ്ബർ ആക്ട് ഇന്ത്യൻ പാർലമെന്റിൽ ചർച്ചചെയ്ത് കാലാനുസൃതമായ പലഭേദഗതികളും കടന്നാണ് ഇന്നത്തെ ഭാവത്തിൽ എത്തിനിൽക്കുന്നത്. പല മാറ്റങ്ങളും ഇനിയും വരുത്തേണ്ടതായിട്ടുമുണ്ട്. അതിനുള്ള ഒരു തുറന്ന ചർച്ചക്കാണ് കളമൊരുക്കേണ്ടത്. ഏതാനും ചില ഉദ്യോഗസ്ഥർ എസി മുറിയിലിരുന്ന് പടച്ചുണ്ടാക്കേണ്ടതല്ല ഈ ഭേദഗതികൾ എന്നാണ് കർഷകർ ഒറ്റക്കെട്ടായി ആവശ്യപ്പെടേണ്ടത്. കാരണം ഭേദഗതികളുടെയും ആക്ടുകളുടെയും പരിണിത ഫലം അനുഭവിക്കേണ്ടത് കർഷകനാണ്. പക്ഷേ ഇക്കാര്യങ്ങളിൽ അവന്റെ അഭിപ്രായം മാത്രം തേടാൻ  ഇവിടത്തെ ജനാധിപത്യത്തിൽ  സാദ്ധ്യതകൾ ഇല്ലാ എന്നതു ദുഃഖകരമാണ്.   നമ്മുടെ ജനാധിപത്യത്തിന്റെ മേന്മകൾ വാ തോരാതെ പറയുമ്പോൾ കാണാമറയത്തെ ഈ പോരായ്മ കൂടി ചൂണ്ടി കാണിക്കപ്പെടണം. കർഷകർക്കും കർഷക തൊഴിലാളിക്കും അഭിപ്രായം ഉണ്ടാകില്ലാ എന്നാണോ? അതോ അവരുടെ അഭിപ്രായങ്ങൾക്കു പ്രസക്തിയില്ലെന്നോ? 

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേർന്ന് കർഷകനെ അടിമയാക്കുന്ന ഈ സംവിധാനത്തിനെതിരെയാണ് കർഷകർ ശബ്ദമുണർത്തേണ്ടത്. ഉദ്യോഗസ്ഥൻ പറയുന്നതുപോലെ ആടിക്കളിക്കാൻ വിധിക്കപ്പെട്ടവനല്ല കർഷകൻ എന്ന തിരിച്ചറിവ് കർഷകനും ഉണ്ടാകണം. ഉദ്യോഗസ്ഥർക്ക് വേണ്ടിയാകരുത് കർഷകന്റെ ജീവിതം. ശമ്പളം വാങ്ങുന്ന അവർക്കു അവരുടേതായ അവകാശങ്ങളും അതിനായി സംഘടനകളും ഉണ്ട്. നില നിൽപ്പിനായി സ്വയം പൊരുതുന്ന കർഷകനെ ചൂഷണം ചെയ്യുന്ന ആക്ടുകളും ഭേദഗതികളും തള്ളിക്കളയണം എന്ന് ഉറക്കെ പറയാൻ കർഷകനാകണം. ഏതെങ്കിലും രാഷ്ട്രീയ നേതാവോ രാഷ്ട്രീയ പാർട്ടിയോ രക്ഷിക്കാൻ ഓടിയെത്തും എന്ന മിഥ്യാ ധാരണയിൽ നിന്നും കർഷകൻ മുക്തനാകണം.  രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ കുടിയിരുപ്പു കേന്ദ്രങ്ങളാകരുതു  റബ്ബർ ബോർഡ്‌ മുതലായ ബോർഡുകൾ. റബ്ബർ കൃഷി ചെയ്യുന്നത് മുതൽ ടാപ്പിംഗ് നടത്തി റബ്ബർ പാൽ ഉദ്പ്പാദിപ്പിച്ചു ഷീറ്റു ഉണ്ടാക്കുന്ന  പ്രക്രീയയെ കുറിച്ച്  റബ്ബർ ബോർഡുദ്യോഗസ്ഥർ റബ്ബർ ബോർഡ്‌ അംഗങ്ങൾക്ക് ക്ലാസ്സ്‌ നൽകേണ്ടി വന്ന സംഭവം ഇവിടെ നടന്നിട്ടുണ്ട്. അത്രയ്ക്ക് വിവരമാണ് ഇവർക്ക് റബ്ബറിനെക്കുറിച്ചും റബ്ബർ കൃഷിയെക്കുറിച്ചും. ഇത് ചക്കയാണോ മാങ്ങയാണോ എന്നറിയാത്ത കർഷക പ്രതിനിധികളും ബോർഡിലുണ്ടായിട്ടുണ്ട്. വലിച്ചാൽ നീളുകയും വിട്ടാൽ പൂർവ്വ സ്ഥിതി പ്രാപിക്കുകയും ചെയ്യുന്ന ഒന്നാണ് റബ്ബർ എന്നെങ്കിലും അറിയുന്നവനെ ബോർഡിൽ നോമിനേറ്റ് ചെയ്യുക. 

മാറ്റങ്ങൾ അനിവാര്യമാണ്. മാറ്റങ്ങളുടെ ഗുണ ഭോക്താക്കൾ വ്യവസായികളും വ്യാപാരികളും ഉദ്യോഗസ്ഥരും മാത്രമാകരുത്. മണ്ണിൽ കൃഷി ചെയ്ത് റബ്ബർ ഉദ്പ്പാദിപ്പിക്കുന്ന കർഷകനും കൂടി  അതവകാശപ്പെട്ടതാണ്. ആ അവകാശങ്ങൾ ലഭിക്കണമെങ്കിൽ nfrps പ്രതിനിധികൾ ഉൾപ്പടെയുള്ള കർഷക പ്രതിനിധികളെക്കൂടി ചർച്ചകളിൽ പങ്കെടുപ്പിക്കുവാൻ സർക്കാരും റബ്ബർ ബോർഡും തയ്യാറാകണം. 

ജോർജ് ജോസഫ് വാതപ്പള്ളി 
(പ്രസിഡണ്ട്‌, നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസഴ്സ് സൊസൈറ്റീസ്. കൺവീനർ,  കൺസോർഷ്യം ഓഫ്  ഇന്ത്യൻ റബ്ബർ ഗ്രോവേർഴ്സ് അസോസിയേഷൻ.)

No comments: